വന്യജീവികളെ തടയാൻ സ്മാർട്ട് എലഫന്റ് ഫെൻസ് മോഡൽ; പദ്ധതികള്‍ ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

യനാട് വന്യമൃഗങ്ങളുടെ അക്രമണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വന്യജീവികളെ തടയാൻ സ്മാർട്ട് എലഫന്‍റ് ഫെൻസ് മോഡൽ നടപ്പാക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കും. സിഗ്നൽ, ബോധവത്കരണ, സ്പീഡ് നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കുന്ന നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കണിക്കൊന്ന പോലെ വ്യാപകമായി പടർന്നു പിടിക്കുന്ന സസ്യങ്ങൾ നീക്കും. വന്യ ജീവി ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും. വനമേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഫീസ് ഈടാക്കുന്നത് പരിഗണിക്കും. വനമേഖലയിലെ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയവക്ക് പകരം സ്വാഭാവിക പ്ലാന്റേഷനുകൾ പുനസ്ഥാപിക്കും. വയനാട്ടിൽ നിലവിലുള്ള അതിർ വേലികൾ പ്രവർത്തനക്ഷമമാക്കും. സോളാർ ഫെൻസ് പോലുള്ളവയുടെ സംരക്ഷണത്തിന് പഞ്ചായത്ത് തല സമിതി രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

വനത്തിനുളളിലെ വയലുകളുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കും. തരിശുഭൂമിയിൽ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി സ്വാഭാവിക വനവത്കരണം നടപ്പാക്കും. ആനകളിറങ്ങുന്നത് തടയാൻ വേലികൾ സ്ഥാപിക്കാനുള്ള തടസം നീക്കും. കേരളം, തമിഴ്നാട്, കർണാക തുടങ്ങിയ സംസ്ഥാനങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേരും. പോലീസിന്റെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തും. വാട്സാപ്പ്, കമ്മ്യുണിറ്റി റേഡിയോ സംവിധാനവും ഉപയോഗിക്കും. ഡ്രോണുകളും വയർലെസ് ഉപകരണങ്ങളടക്കം നിരീക്ഷണ സംവിധാനങ്ങൾ വർധിപ്പിക്കും. വന്യജീവി ആക്രമണ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ നടപടി. കുടിശിക വിതരണം ചെയ്തു. അതിർത്തി മേഖലകളിൽ നിരീക്ഷണത്തിനായി 13 പട്രോൾ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

പുതിയ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കുകയും എക്കോ ടൂറിസം പ്രദേശങ്ങൾ താൽക്കാലികമായി അടക്കുകയും ചെയ്യും. വയനാട്ടിൽ 250 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. അക്രമത്തിനിരയായവർക്ക് ചികിത്സ സഹായം ഉറപ്പുവരുത്തണം. വനമേഖലയോട് ചേർന്നുള്ള റിസോർട്ടുകൾ വന്യമൃഗങ്ങളെ ആകർഷിക്കാൻ ശ്രമിക്കുന്നത് തടയും. ഇതുമായി ബന്ധപ്പെട്ട് കേസുകളും രജിസ്റ്റർ ചെയ്യും. രാത്രികാല പട്രോളിങ് ശക്തപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റയിലോ പനമരത്തോ സുസജ്ജമായ വാർ റൂം ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Top