എസ്എല്‍എസ്; നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശക്തിയേറിയ റോക്കറ്റ് അണിയറയിൽ

ന്ദ്രനിലേക്ക് മനുഷ്യനെ അയക്കുക, ചന്ദ്രനിലേക്ക് ആദ്യ വനിതയെ അയക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി സ്‌പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എല്‍എസ് എന്ന വിക്ഷേപണ വാഹനം നിര്‍മിക്കുകയാണ് നാസ. നാസയുമായി ചേര്‍ന്ന് ബോയിങ് ആണ് ഈ വിക്ഷേപണ വാഹനം നിര്‍മിക്കുന്നത്. നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശക്തിയേറിയ റോക്കറ്റിലായിരിക്കും ഈ ബഹിരാകാശ സഞ്ചാരികളുടെ യാത്ര എന്ന പ്രത്യേകതയും ഈ ചാന്ദ്രയാത്രയ്ക്കുണ്ടാവും. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുണ്ടാവുന്ന എസ്എല്‍എസ് റോക്കറ്റിന് 38 മെട്രിക് ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

ബഹിരാകാശത്തേക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാനും കൂടുതല്‍ നാള്‍ സഞ്ചരിക്കാനുമുള്ളതിനാൽ കൂടുതല്‍ സാധനങ്ങള്‍ ഒപ്പം കരുതണമെന്നും അതിന് വലിയ റോക്കറ്റുകള്‍ ആവശ്യമാണെന്നും എസ്എല്‍എസ് റോക്കറ്റിന് ശൂന്യാകാശത്ത് മനുഷ്യന് ജീവിക്കാനും ജോലി ചെയ്യാനും വേണ്ട എല്ലാ സാധനങ്ങളും അതില്‍ കൊണ്ടുപോവാനാവുമെന്നും വലിയ ചരക്കുകള്‍ വഹിക്കാന്‍ സാധിക്കുമെന്നും സ്‌പേസ് ലോഞ്ച് സിസ്റ്റമെന്ന് ബോയിങ് മിഷന്‍ മാനേജ് മെന്റ്, ഓപ്പറേഷന്‍ മാനേജറായ മാറ്റ് ഡഗ്ഗന്‍ പറയുന്നു. ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും എസ്എല്‍എസ് റോക്കറ്റിന്റെ ഈ ശക്തി പ്രയോജനപ്പെടുത്താനാവുമെന്നും ഒരു വലിയ ഉദ്യമത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റും ഭൂമിയില്‍ നിന്ന് നിര്‍മിച്ച് കൊണ്ടുപോവാന്‍ എസ്എല്‍എസ് സഹായിക്കുമെന്നും ഡഗ്ഗന്‍ കൂട്ടിച്ചേർത്തു.

മുമ്പ് നാസയുടെ സ്‌പേസ് ഷട്ടിലിന് വേണ്ടിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വേണ്ടിയും പ്രവര്‍ത്തിച്ച പ്രഗത്ഭരായ എഞ്ചിനീയര്‍മാരാണ് എസ്എല്‍എസിന്റെ അണിയറയിലുള്ളത്. എറ്റവും മികച്ചതും ഇന്ന് ലഭ്യമായതുമായ എല്ലാ ആധുനിക എഞ്ചിനീയറിങ് രീതികളാണ് എസ്എല്‍എസിന് വേണ്ടി പ്രയോജനപ്പെടുത്തുന്നത്. കൃത്യത ഉറപ്പു വരുത്തിക്കൊണ്ട് കംപ്യൂട്ടര്‍ നിയന്ത്രിത നിര്‍മാണ രീതിയാണ് പിന്തുടരുന്നത്. റോക്കറ്റിന്റെ ഓരോ ഭാഗവും കൃത്യതയോടെ പരിശോധിച്ചാണ് നിര്‍മാണം. ആഗോള പകര്‍ച്ചാവ്യാധിക്കിടയിലും എസ്എല്‍എസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. റോക്കറ്റിന്റെ ഹോട്ട് ഫയര്‍ ടെസ്റ്റിനായി തയ്യാറെടുക്കുകയാണ് നാസയുടെയും ബോയിങിന്റെയും ടീമംഗങ്ങള്‍. ഈ പരിശോധനയുടെ ഭാഗമായി റോക്കറ്റിന്റെ നാല് ആര്‍എസ്-25 എഞ്ചിനുകളും വിക്ഷേപണ സമയത്ത് പ്രവര്‍ത്തിപ്പിക്കുന്ന അത്രയും നേരം പ്രവര്‍ത്തിച്ചു നോക്കും. ഒരു ദശാബ്ദക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2021-ല്‍ എസ്എല്‍എസ് ആര്‍ട്ടെമിസ്-1 വിക്ഷേപണത്തിനായി തയ്യാറാവുമെന്നാണ് സൂചന.

ഒറിയോണ്‍ സ്‌പേസ് കാപ്‌സ്യൂള്‍ ഘടിപ്പിച്ച റോക്കറ്റ് യാത്രികരില്ലാതെയാണ് ആദ്യ വിക്ഷേപണം നടത്തുക. ആദ്യ വിക്ഷേപണത്തില്‍ ചന്ദ്രനുചുറ്റും വലം വെക്കുകയാണ് ചെയ്യുക. രണ്ടാമത്തെ വിക്ഷേപണത്തിലാണ് ചന്ദ്രനിലിറക്കുക. ഇത് കഴിഞ്ഞ് മൂന്നാമത്തെ ആര്‍ട്ടെമിസ് വിക്ഷേപണത്തില്‍ മനുഷ്യര്‍ ചന്ദ്രനിലേക്ക് പുറപ്പെടും.ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം സ്വപ്‌നതുല്യമായ ചൊവ്വാദൗത്യം യാഥാര്‍ത്ഥ്യമാക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എസ്എല്‍എസിന്റെ അണിയറ പ്രവർത്തകർ

Top