ദില്ലിയിലെ വായുഗുണനിലവാരത്തില്‍ നേരിയ പുരോഗതി

ദില്ലി: ദില്ലിയില്‍ വായുഗുണനിലവാരത്തില്‍ നേരിയ പുരോഗതി. വെള്ളിയാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 317 ആണ്. അന്തരീക്ഷത്തില്‍ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതില്‍ മെച്ചപ്പെടാന്‍ ഇടയാക്കിയത്. ഇതോടെ ഡീസല്‍ ട്രക്കുകള്‍ക്ക് ദില്ലിയില്‍ പ്രവേശനം അനുവദിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളും നാളെ തുറക്കും. എന്നാല്‍ കായിക മത്സരങ്ങള്‍ക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്ക് ഉണ്ട്.

പുരോഗതിയുണ്ടെങ്കിലും ദില്ലിയിലെ പല മേഖലകളിലും വായുഗുണനിലവാര തോത് 300ന് മുകളിലാണ്. ദീപാവലി ആഘോഷങ്ങള്‍ക്ക് വലിയ രീതിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചതും അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ തീയിടലുമെല്ലാം ദില്ലിയിലെ വായു മലിനീകരണം കഴിഞ്ഞ ദിവസങ്ങളില്‍ അപകടകരമായ രീതിയിലേക്ക് എത്തിച്ചിരുന്നു. കുറഞ്ഞ താപനിലയും കാറ്റിന്റെ കുറവും മലീനീകരണം കുറയാന്‍ തടസമായിരുന്നു. ഈ സാഹചര്യത്തിലാണ് നേരിയ മാറ്റമുണ്ടായിരിക്കുന്നത്.

ഗാസിയാബാദ് 274, ഗുരുഗ്രാം 346, ഗ്രേറ്റര്‍ നോയിഡ 258, ഫരീദാബാദ് 328 എന്നിങ്ങനെയാണ് വായുഗുണനിലവാര തോത്. 0-50 വരെ വായു ഗുണനിലവാര തോത് മികച്ചത്, 51 – 100 വരെ തൃപ്തികരം, 101-200 മിതമായും, 201-300 വരെ ദുര്‍ബലം, 301-400 വളരെ ദുര്‍ബലം, 401-450 വരെ അപകടകരം, 450 മുകളില്‍ അതീവ അപകടകരം എന്നാണ് വിലയിരുത്തുന്നത്. രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ഉയര്‍ത്തുന്നതില്‍ വാഹനങ്ങളെയാണ് ഏറെയും ഗവേഷകര്‍ പഴിക്കുന്നത്. ദില്ലിയിലെ വായു മലിനീകരണത്തിന്റെ 45 ശതമാനവും വാഹനങ്ങളില്‍ നിന്നാണ്. ശനിയാഴ്ച ഇത് 38 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ വിശദമാക്കുന്നത്.

Top