സ്ലീപ്പര്‍ കോച്ചുകള്‍ വീണ്ടും കുറച്ച് റെയില്‍വെ; മലബാര്‍ എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ ഒരു കോച്ച് കൂടി കുറയും

തിരുവനന്തപുരം: കേരളത്തിലെ തിരക്കേറിയ ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കുന്നത് തുടര്‍ന്ന് റെയില്‍വെ. മലബാര്‍ എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ ഒരു സ്ലീപ്പര്‍ കോച്ച് കൂടി കുറയും. തിരക്കേറിയ റൂട്ടുകളില്‍ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയില്‍വെയുടെ നീക്കം. ഇതുവരെ കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളിലാണ് റെയില്‍വെ മാറ്റം വരുത്തിയത്. മാവേലി എക്‌സ്പ്രസ്, ചെന്നൈ മെയില്‍, വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു.

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിലാണ് ഇന്നു മുതല്‍ ഒരു സ്ലീപ്പര്‍ കോച്ച് എസി കോച്ചായി മാറുക. നിലവില്‍ 10 സ്ലീപ്പര്‍ കോച്ചുകളും 4 എസി ത്രീ ടയര്‍ കോച്ചുകളുമാണ് മലബാര്‍ എക്‌സ്പ്രസിലുളളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകള്‍ എസി 3 ടയര്‍ കോച്ചിലേക്ക് മാറും. യാത്രയുടെ ചെലവുമേറും. എല്ലാ വണ്ടികളിലും ഘട്ടം ഘട്ടമായി സ്ലീപ്പര്‍ കോച്ചിന്റെയും ജനറല്‍ കോച്ചിന്റെയും എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയില്‍വെയുടെ പുതിയ നയം.

വന്ദേഭാരത് അടക്കമുളള പ്രീമിയം സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഈ റൂട്ടുകളില്‍ ലഭിച്ചത്. യാത്രക്കാരേറെയുളള റൂട്ടുകളിലെ സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടാണ് റെയില്‍വേയുടെ നീക്കം. മിതമായ നിരക്കില്‍ യാത്ര ചെയ്യാവുന്ന സ്ലീപ്പര്‍ കോച്ചുകളെ ആശ്രയിക്കുന്നവര്‍ക്കാണ് ഈ തീരുമാനം ഇരുട്ടടിയാകുന്നത്. അതേസമയം സ്പീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി നേരത്തെ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു.

Top