ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച ആശുപത്രി വളപ്പില്‍ മൃതദേഹാവശിഷ്ടങ്ങള്‍; വിവാദം

മുസഫര്‍പുര്‍: നൂറിലധികം കുട്ടികള്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ബീഹാറിലെ മുസഫര്‍പുര്‍ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് നിന്ന് മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആശുപത്രിയ്ക്ക് പിന്നിലെ വനപ്രദേശത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടം ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ ആശുപത്രി വളപ്പില്‍ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ്, ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗമാണ് അജ്ഞാത മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും തുറന്ന സ്ഥലത്ത് ഇത് ഉപേക്ഷിച്ചത് ശരിയല്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ ഓരോ ദിവസവും മരിച്ച് വീഴുന്നതിനിടെയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു വീഴ്ചയുണ്ടാവുന്നത്. മൃതദേഹങ്ങളോട് ആശുപത്രി അധികൃതര്‍ കാണിച്ച അനാദരവില്‍ വിവാദം കത്തി പടരുകയാണ്.
അതേ സമയം മുസാഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി.

Top