വീട്ടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി; ചുരുളഴിഞ്ഞത് കൊലപാതകങ്ങളുടെ കഥ

രിയാനയില്‍ വീട് നവീകരണത്തിന് തറ പൊളിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വീട് നവീകരണത്തിനായി പൊളിച്ചപ്പോള്‍ ഒരു മുറിയുടെ തറഭാഗത്ത് നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയായിരുന്നു. വീട്ടുടമയായ സരോജ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥയാണ്.

2017ല്‍ പവന്‍ എന്ന വ്യക്തിയില്‍ നിന്നാണ് സരോജ വീടുവാങ്ങുന്നത്. പഞ്ചസാര മില്‍ തൊഴിലാളിയാണ് പവന്‍. പൊലീസ് ഇദ്ദേഹത്തെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് പവന്‍ വീടുവാങ്ങിയ അഹ്സാന്‍ സെയ്ഫിയിലേക്ക് അന്വേഷണം നീണ്ടു. യു.പിയിലെ ബധോഹി സ്വദേശിയാണ് അഹ്സാന്‍.

അഹ്സാനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസില്‍ സംശത്തിന് കാരണമായി. അഹ്സാന്റെ പഴയ അയല്‍വാസികള്‍ അയാളുടെ പ്രവൃത്തികളില്‍ ദുരൂഹത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് യു.പിയിലെത്തി അഹ്സാന്‍ സെയ്ഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീടാണ് ദുരൂഹതകള്‍ മറനീക്കി പുറത്തുവരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തന്റെ രണ്ടാം ഭാര്യയെയും മകനെയും ബന്ധുവിനെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവം അഹ്സാന്‍ വെളിപ്പെടുത്തുകയായിരുന്നു. അഹ്സാന്റെ രണ്ടാം ഭാര്യ നസ്നീന്‍, മകന്‍ സൊഹൈല്‍, 15 വയസായ ബന്ധു ഷാബിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അഹ്സാന്‍ വിവാഹബന്ധം മറച്ചുവെച്ച് മാട്രിമോണിയലിലൂടെ നസ്നീനെ പരിചയപ്പെടുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം ഇരുവരും പാനിപത്തിലേക്ക് താമസം മാറ്റി. ഇയാള്‍ ഇടക്കിടെ യു.പി മുസഫര്‍നഗറിലെ ആദ്യഭാര്യയെയും മൂന്ന് കുട്ടികളെയും സന്ദര്‍ശിക്കുമായിരുന്നു.

അഹ്സാന്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം നസ്നീന്‍ അറിഞ്ഞു. ഇതോടെ മുസഫര്‍നഗറിലേക്ക് പോകുന്നതിന് അഹ്സാനെ വിലക്കി. ഇതിനെചൊല്ലി ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്ന് 2016 നവംബറില്‍ നസ്നീനെയും മകനെയും ബന്ധുവിനെയും വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം വീട്ടിലെ ഒരു മുറി കുഴിച്ച് അവിടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പിന്നീടാണ് പവന് വീട് വില്‍ക്കുന്നത്. തുടര്‍ന്ന് ഇയാള്‍ മൂന്നാമതൊരു വിവാഹവും കഴിച്ചു. മൂന്നാമത്തെ ഭാര്യക്കൊപ്പം യു.പിയില്‍ താമസിച്ച് വരികയായിരുന്നു അഹ്സാന്‍. കൊലപാതക കുറ്റം സമ്മതിച്ച അഹ്സാനെ കോടതിയില്‍ ഹാജരാക്കി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Top