ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ച് മണിയോടെ പരസ്യ പ്രചരണം അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മദ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയില്‍ ഏഴും ഹരിയാനയില്‍ 11 ഉം ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്.

ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്, അജയ് മാക്കന്‍, ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്ററുമായ ഗൌതം ഗംഭീര്‍, ആംആദ്മി പാര്‍ട്ടിയുടെ ആതിഷി മെര്‍ലേന, ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി എന്നീ പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. ബീഹാറില്‍ നിന്ന് കേന്ദ്രമന്ത്രി രാധ മോഹന്‍ സിങാണ് ജനവിധി തേടുന്ന പ്രമുഖന്‍.

പ്രചാരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പഞ്ചാബിലും രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഢ് എന്നിവിടങ്ങളിലും എത്തും.

Top