ആറാമത്തെ ഐഫോണ്‍ കോടിയേരിയുടെ ഭാര്യയുടെ കൈവശം

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ ഒന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി.
വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 1.13 ലക്ഷം വില വരുന്ന ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴ നല്‍കിയതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍, പദ്മനാഭ ശര്‍മ്മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്ക് കിട്ടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സുല്‍ ജനറലാണ് ഐ ഫോണ്‍ വിനോദിനിക്ക് നല്‍കിയത്. ഇതില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡും കണ്ടെത്തിയതായാണ് വിവരം.

ഐഎംഇ നമ്പര്‍ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. ഈ ഫോണില്‍ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

 

Top