തമിഴ്നാട്ടില്‍ ആറ് വയസ്സുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 19 കാരന്‍ അറസ്റ്റില്‍

തമിഴ്നാട്: തമിഴ്നാട്ടില്‍ ആറ് വയസ്സുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരന്‍ അറസ്റ്റില്‍. ധര്‍മ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പൊലീസ് പിടിയിലായത്. ജൂലൈ 16 മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തി.

തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ 16 മുതല്‍ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എം പ്രകാശിന്റെ സംശയാസ്പദമായ പെരുമാറ്റത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പ്രകാശ് കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്നും പലപ്പോഴും ചോക്ലേറ്റുകളും ഐസ് ക്രീമുകളും വാങ്ങിക്കൊടുത്തിരുന്നതായും ജില്ലാ പൊലീസ് സൂപ്രണ്ട് സ്റ്റീഫന്‍ ജെസുബത്തം പറഞ്ഞു. ജൂലൈ 16 ന് പ്രകാശ് കുട്ടിയെ വാട്ടര്‍ ടാങ്കിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സഹായത്തിനായി കരയാന്‍ തുടങ്ങിയതോടെ പരിഭ്രാന്തനായ പ്രകാശ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കൈകളും കാലുകളും ബന്ധിച്ച് കുട്ടിയുടെ മൃതദേഹം ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ജെസുബത്തം പറഞ്ഞു.

ഇതിനിടെ കൊലപാതകിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും റോഡ് ഉപരോധിച്ചു. ശിക്ഷയില്‍ ഇളവ് നല്‍കില്ലെന്ന് ജെസുബത്തം ഉറപ്പ് നല്‍കിയതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി. പ്രകാശനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top