ഡല്‍ഹിയില്‍ കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറു പേര്‍ ശ്വാസംമുട്ടി മരിച്ചു

died

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലയില്‍ കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറു പേര്‍ ശ്വാസംമുട്ടി മരിച്ചു.

രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പുര്‍ സ്വദേശികളായ അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്.

കേറ്ററിങ് പണിയെടുത്തിരുന്ന ഇവര്‍ കന്റോണ്‍മെന്റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതാണെന്നു പൊലീസ് അറിയിച്ചു.

സൂപ്പര്‍വൈസറായ നിര്‍മല്‍ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോള്‍ ആര്‍ക്കും അനക്കമില്ലായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത്, പങ്കജ്, അനില്‍, കമല്‍ എന്നിവര്‍ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു.

തണുപ്പില്‍നിന്നു രക്ഷനേടാന്‍ കണ്ടെയ്‌നറിനുള്ളില്‍ അടുപ്പുകൂട്ടി തീ കാഞ്ഞശേഷം അതു കെടുത്താതെ കണ്ടെയ്‌നര്‍ അടച്ചു കിടന്നുറങ്ങിയതാണു ശ്വാസംമുട്ടി മരിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അടച്ചിട്ടമുറിയില്‍ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നു പൊലീസും വ്യക്തമാക്കി.

കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Top