വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിച്ച ആറ് ഉദ്യോഗസ്ഥർക്ക് പിഴ

തിരുവനന്തപുരം : വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിച്ച ആറ് ഉദ്യോഗസ്ഥർക്ക് 65000 രൂപ പിഴ. വിവരങ്ങൾ നിഷേധിക്കുക,വിവരാവകാശ കമീഷന് റിപ്പോർട്ട് നല്കാതിരിക്കുക, കമീഷന്റെ ഷോക്കോസ് നോട്ടിസിന് യഥാസമയം വിശദീകരണം സമർപ്പിക്കാതിരിക്കുക, വിവരം ഫയലിൽ വ്യക്തമായിരുന്നിട്ടും തെറ്റിധരിപ്പിക്കുന്ന മറുപടി നല്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് വിവിധ ജില്ലകളിലെ ആറ് ഓഫീസർമാർക്കായി 65000 രൂപ പിഴ ശിക്ഷ വിധിച്ചത്.

ആനയറ ജി അജിത്കുമാറിന്റെ പരാതിയിൽ തിരുവനന്തപുരം കോർപ്പറഷനിലെ 2017 ജൂലൈയിലെ അസി. എഞ്ചിനീയർക്ക് 25000 രൂപയും കണ്ണൂർ വെങ്ങൂട്ടായി രനീഷ് നാരായണന് മന:പൂർവം വിവരം നിഷേധിച്ച കുറ്റത്തിന് തിരുവനന്തപുരം കൃഷി വകുപ്പ് ഡയറക്ടറേറ്റിലെ 2019 ഏപ്രിലിലെ ബോധന ഓഫീസർക്ക് 15000 രൂപയും എറണാകുളം വട്ടപ്പറമ്പ് ബി പി ഷാജുവിന്റെ അപേക്ഷയിൽ പത്തനംതിട്ട ജില്ല കോയിപ്പുറം പൊലീസ് സ്റ്റേഷനിൽ 2017 ഒക്ടോബറിൽ ഹൗസ് ഓഫീസറായിരുന്നയാൾക്ക് 10,000 രൂപയും ശിക്ഷ വിധിച്ചു

കൊല്ലം കരിമ്പിൻപുഴ ഗോപകുമാറിന്റെ ഹർജിയിൽ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിൽ 2015 ആഗസ്റ്റിൽ സെക്രട്ടറിയായിരുന്നയാൾക്ക് 5000 രൂപയും കാസർകോട് ഉളിയത്തടുക്ക ഹുസൈനിന്റെ പരാതിഹർജിയിൽ 2017 കാലത്തെ കാസർകോട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലിന് 5000 രൂപയും പത്തനംതിട്ട ചുട്ടിപ്പാറ പി ശശിധരന്റെ കേസിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ 2017 ജനുവരിയിലെ ഇൻസ്‌പെക്ടർക്ക് 5000 രൂപയും ആണ് പിഴ ശിക്ഷ.

Top