ബ്രിക്‌സില്‍ 2024 ജനുവരി മുതല്‍ ആറ് രാജ്യങ്ങള്‍ കോടി അംഗമാകും; പാക്കിസ്ഥാനായുള്ള ചൈനയുടെ നീക്കം തള്ളി

ബ്രിക്‌സില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്ത് ബ്രിക്‌സ് ഉച്ചകോടി. അര്‍ജന്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ, ഇറാന്‍, ഇജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങള്‍ ബ്രിക്‌സില്‍ 2024 ജനുവരി മുതല്‍ അംഗമാകും. തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‌ബെര്‍ഗിലായിരുന്നു ബ്രിക്‌സ് ഉച്ചകോടി സമ്മേളിച്ചത്.

അതേസമയം പാകിസ്ഥാനെ കൂടി ബ്രിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം ബ്രിക്‌സ് ഉച്ചകോടി തള്ളി. ബ്രിക്‌സ് വികസിക്കേണ്ടതുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസയും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം എന്നി മേഖലകളിലെ ബ്രിക്‌സ് രാജ്യങ്ങളുടെ സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വാര്‍ത്തസമ്മേള്ളനത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചു. ചന്ദ്രയാന്റെ വിജയം ഇന്ത്യയുടേത് മാത്രമല്ല ലോകത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ശാസ്ത്രലോകത്തിന്റെ വിജയം കൂടിയാണ് ചന്ദ്രയാന്റെ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിചേര്‍ത്തു. അതേസമയം ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് ഷി ജിന്‍ പിംഗും അഭിപ്രായപ്പെട്ടു. പുതിയ രാജ്യങ്ങളെ ചൈന സ്വാഗതം ചെയ്യുന്നെന്നും അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്നും ചൈനീസ് പ്രസിഡന്റ് കൂട്ടിചേര്‍ത്തു.

പാകിസ്ഥാനുള്‍പ്പെടെ 23 രാജ്യങ്ങള്‍ ബ്രിക്‌സ് അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ബ്രിക്‌സില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിടരുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ ഏകീകൃത കറന്‍സി ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

Top