എട്ട് മണിക്കൂര്‍ പിന്നിട്ടു; ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ പിന്നിട്ടു. രാവിലെ 9.30-ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ച് മണിക്ക് ശേഷവും തുടരുകയാണ്.

തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിയത്. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.

56 ചോദ്യങ്ങള്‍ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത് വീഡിയോയില്‍ പകര്‍ത്തും. ചില ഫോണ്‍ കോളുകളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാകും ചോദ്യം ചെയ്യല്‍.

ഹെതര്‍ ഫ്ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും.

അതേസമയം തന്റെ സഹായം പ്രതികള്‍ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കര്‍ മുന്‍പ് മൊഴി നല്‍കിയിരുന്നു.

സര്‍ക്കാര്‍ പരിപാടികളില്‍ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പലതും പ്രതികള്‍ക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗര്‍ബല്യങ്ങള്‍ പ്രതികള്‍ മുതലെടുത്തോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.

Top