പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം; ഒരു കുട്ടിക്ക് പോലും ഉപരിപഠനാവസരം മുടങ്ങില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കുട്ടിക്ക് പോലും ഉപരിപഠനാവസരം മുടങ്ങില്ലെന്നും, പ്ലസ്‌വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്നും, 20 ശതമാനം സീറ്റ് മലബാര്‍ മേഖലയില്‍ വര്‍ദ്ധിച്ചെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

മാത്രമല്ല, സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്നും, ആഴ്ചയില്‍ ആറ് ദിവസം പ്രവൃത്തി ദിവസമാണ്. ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ഉച്ചവരെയാണ് ക്‌ളാസ്. ഉച്ചഭക്ഷണം ഉണ്ടാകില്ല. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളിരിക്കുന്ന തരത്തിലാകും ക്‌ളാസുകളുണ്ടാകുക. എല്ലാ വകുപ്പുകളുമായും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍, അദ്ധ്യാപകര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കമായി. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍.

സുപ്രീം കോടതിയില്‍ സംസ്ഥാനം നല്‍കിയ ഉറപുകള്‍ ഓരോന്നും പാലിക്കുന്ന തരത്തില്‍ പഴുതടച്ച കോവിഡ് മാനദണ്ഡങ്ങള്‍കനുസരിച്ചാണ് പരീക്ഷ നടത്തുക. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ച് പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല.

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. ക്ലാസ് മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. അടുത്ത മാസം 18ന് ഹയര്‍ സെക്കന്‍ഡറിയും 13ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടന്‍ഡറിയുടെയും പരീക്ഷ അവസാനിക്കും.

Top