എംസി ജോസഫൈനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണം കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് മന്ത്രി ശിവന്‍കുട്ടി

അന്തരിച്ച സിപിഐഎം നേതാവ് എം സി ജോസഫൈനിനെതിരെ ഒരു വിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ജോസഫൈനിനെതിരെ നടക്കുന്ന വിദ്വേഷപ്രചരണം കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും മരണാനന്തരവും വേട്ടയാടല്‍ തുടരുകയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ”വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം, നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈന്‍.”-ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രി ശിവന്‍കുട്ടിയുടെ വാക്കുകള്‍: ”സഖാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം ഞെട്ടിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണ്. മരണം വരെ ജനങ്ങള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടിയായിരുന്നു സഖാവിന്റെ ജീവിതം. സ്വന്തം മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് കൈമാറണമെന്ന് സഖാവ് നേരത്തെ നിശ്ചയിച്ചിരുന്നു.”

”ഇപ്പോള്‍ ഈ വാക്കുകള്‍ ഇവിടെ കുറിക്കുന്നത് കടുത്ത വേദനയോടും അമര്‍ഷത്തോടും കൂടിയാണ്. സഖാവിനെതിരെ ഒരു വിഭാഗം നടത്തുന്ന വിദ്വേഷ ക്യാമ്പയിന്‍ കേരളീയ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. മരണാനന്തരവും സഖാവിനെതിരെ വേട്ടയാടല്‍ തുടരുകയാണ്.”
”ഓരോ സഖാവും മരണാനന്തരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ചോര ചെങ്കൊടി പാറുമ്പോള്‍ അന്തരീക്ഷത്തില്‍ വിപ്ലവ മുദ്രാവാക്യമുയര്‍ന്നുള്ള വിടവാങ്ങല്‍ തന്നെയാണ്. സഖാവ് ജോസഫൈനും അതുതന്നെയാണ് ആഗ്രഹിച്ചത്. ആ ആഗ്രഹം സഖാക്കള്‍ നിറവേറ്റിയിട്ടുണ്ട്. വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം ;നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈന്‍..”

Top