ശിവകുമാറിന് പരിരക്ഷയില്ല; ഹര്‍ജി തള്ളി കര്‍ണ്ണാടക ഹൈക്കോടതി

കര്‍ണ്ണാടക: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് പരിരക്ഷ തേടി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി കര്‍ണ്ണാടക ഹൈക്കോടതി. ഹവാല കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് മുന്നില്‍ ഹാജരാകാന്‍ ശിവകുമാറിന് ഇഡി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നടപടിയും.

2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെയും ബന്ധുക്കളുടെയും കര്‍ണ്ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ ചോദ്യംചെയ്യല്‍ ബി.ജെ.പിയുടെ വേട്ടയാടലിന്റെ ഭാഗമാണെന്ന് ശിവകുമാര്‍ ആരോപിച്ചിരുന്നു. ശിവകുമാറിന്റെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ഡല്‍ഹി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യലിനായി ഇ.ഡി ശിവകുമാറിനെ വിളിപ്പിച്ചത്.

Top