സ്ഥിതി രൂക്ഷം; ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ദില്ലി: കൊവിഡ് പ്രതിദിനകണക്ക് രണ്ട് ലക്ഷം കടന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാകുന്നു. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തില്‍ ദില്ലിയടക്കം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ദില്ലിയില്‍ വരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്വിവാള്‍ പ്രഖ്യാപിച്ചു.

വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പാസ് എടുക്കണം. സിനിമഹാളില്‍ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് തടസമുണ്ടാകില്ല. ആശുപത്രികളില്‍ നിലവില്‍ കിടക്കകള്‍ക്ക് ക്ഷാമമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അയ്യായിരത്തിലധികം കിടക്കകള്‍ നിലവില്‍ ഒഴിവുണ്ടെന്നും അറിയിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ആശുപത്രികള്‍ നിറഞ്ഞതോടെ ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മരണനിരക്ക് ഉയര്‍ന്നതോടെ ശ്മശാനങ്ങളും നിറയുകയാണ്. കൊവിഡ് മരണത്തെ പിടിച്ചുനിര്‍ത്താനാവില്ലെന്നും പ്രായമുള്ള ആളുകള്‍ മരിക്കുമെന്നുമുള്ള വിവാദ പ്രസ്താവനയുമായി മധ്യപ്രദേശിലെ മന്ത്രി രംഗത്തെത്തി.

ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ ബിഹാര്‍ ഭഗല്‍പൂരിലെ ആശുപത്രി കൊവിഡ് രോഗിയുടെ ബന്ധുക്കള്‍ തല്ലി തകര്‍ത്തു. ഇതിനിടെ മഹാരാഷ്ട്രയിലെ ഓസ്മാനബാദിലും ഉത്തര്‍പ്രദേശിലെ ലക്‌നൌവിലും മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌ക്കരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. മരണനിരക്ക് ഉയരുന്ന മദ്യപ്രദേശില്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്നതിനിടെയാണ് പ്രായം ചെന്നവര്‍ മരിക്കുമെന്ന് വലിയ കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പ്രേം സിംഗ് പട്ടേല്‍ പറഞ്ഞത്.

 

Top