ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത: പാക്ക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്:കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. ജനീവയില്‍ വെച്ചു നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുവേയാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും മനസ്സിലാക്കുന്നുണ്ടെന്നും എന്നാല്‍ അപ്രതീക്ഷിത യുദ്ധം തളളിക്കളയാനാവില്ലെന്നും ഈ സാഹചര്യം തുടരുകയാണെങ്കില്‍ എന്തും നടക്കുമെന്നും ഖുറേഷി പറഞ്ഞു. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം. യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ കണ്ട് സംസാരിച്ചു. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും അധീനതയിലുള്ള കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവരെ ക്ഷണിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷണര്‍ ഇരുപ്രദേശങ്ങളും സന്ദര്‍ശിച്ച് കഴിയുന്നത്ര വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തണം. അതിലൂടെ എന്താണ് യാഥാര്‍ത്ഥ്യമെന്ന് ലോകത്തിന് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു ബഹുമുഖ ഫോറത്തിലോ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയോ വേണ്ടി വരും. അമേരിക്ക അത്തരമൊരു കര്‍ത്തവ്യം ഏറ്റെടുക്കുകയാണെങ്കില്‍ നന്നായിരിക്കും. അവര്‍ക്ക് മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

Top