ജമ്മു കശ്മീരിലേക്ക് നാളെ തന്നെ പോകുമെന്നും തരി​ഗാമിയെ കാണുമെന്നും സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലേക്ക് നാളെ തന്നെ പോകുമെന്നും മുഹമദ് യൂസഫ് തരിഗാമിയെ കാണുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തരിഗാമിയെ കാണാനുള്ള സൗകര്യം ഭരണ നേതൃത്വം ഒരുക്കണം. ഒരു സഹായിയെ കൂടെ കൂട്ടാനുള്ള അനുമതിയ്ക്കായി ഗവര്‍ണറെ സമീപിക്കുമെന്നും ഒരു രാത്രി അവിടെ തങ്ങാന്‍ പറ്റുകയാണെങ്കില്‍ അവിടെ താമസിക്കുമെന്നും യെച്ചൂരി അറിയിച്ചു.

കരുതല്‍ തടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

Top