കളമശ്ശേരി സ്‌ഫോടനം; എംവി ഗോവിന്ദന്റെ അഭിപ്രായത്തെ തള്ളി സീതാറാം യെച്ചൂരി

ദില്ലി: കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭിപ്രായത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംവി ഗോവിന്ദന്റേത് ഏതു സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയെന്നറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേരള ജനത ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പലസ്തീന്‍ വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സ്‌ഫോടനമെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയോടായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.സംവരണം ഉറപ്പിക്കാന്‍ ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്തണമെന്നും രാജസ്ഥാനില്‍ 17 സീറ്റിലും മധ്യപ്രദേശില്‍ 4 സീറ്റിലും ഛത്തീസ്ഘട്ടില്‍ 3 സീറ്റിലും പാര്‍ട്ടി മത്സരിക്കമെന്നും. തെലങ്കാനയില്‍ ചര്‍ച്ച തുടരുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കളമശ്ശേരിയിലെ സ്‌ഫോടനം ഗൗരവകരമായ പ്രശ്‌നമായി കാണുന്നുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവമാണെന്നും കര്‍ശനമായ നിലപാടെടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Top