പി.കെ. ശശിക്ക് ലഭിച്ചത് ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് ലഭിച്ചത് ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുക എന്നത് ഉയര്‍ന്ന ശിക്ഷയാണ്. പീഡന പരാതികളെ പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും യെച്ചൂരി പറഞ്ഞു.

അയോധ്യ കേസില്‍ സുപ്രീംകോടതി ഉത്തരവ് എന്തായാലും അത് നടപ്പാക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.

എംഎല്‍എ പി. കെ ശശിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണകമ്മീഷനംഗം പി.കെ. ശ്രീമതി ടീച്ചര്‍ അറിയിച്ചിരുന്നു. ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് യോജിക്കാത്ത രീതിയിലുളള സംഭാഷണമാണ് പി. കെ. ശശിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

അദ്ദേഹം ഉപയോഗിച്ച പ്രയോഗങ്ങള്‍ ശരിയായില്ല. അത് അന്വേഷണത്തില്‍ കണ്ടെത്താനായി. മാതൃകാപരമായ നടപടിയാണ് പാര്‍ട്ടിയെടുത്തതെന്നും പി.കെ. ശ്രീമതി പറഞ്ഞിരുന്നു.

അതേസമയം, പി കെ ശശിയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പി.കെ ശശി പറഞ്ഞിരുന്നു.

Top