വിവാഹ പ്രായം 21 ആക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

എന്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തുന്നതെന്ന് വ്യക്തമല്ല, ഈ മാറ്റം സമൂഹത്തില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ പോക്ഷകാഹാരപ്രശ്‌നമാണ് ആദ്യം പരിഹരിക്കേണ്ടത്, അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയുള്ള മാറ്റങ്ങള്‍ ഗുണം ചെയ്യില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തേക്കും. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും എതിര്‍ത്തതോടെയാണ് വിവാഹപ്രായം വര്‍ധിപ്പിക്കുന്നതിനുളള നടപടിക്കെതിരെ കോണ്‍ഗ്രസും രംഗത്തുവരുന്നത്. ഇതു സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കും. വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ഗൂഢലക്ഷ്യമുണ്ടെന്നും നിയമം കൊണ്ടുവന്നതിന് പിന്നില്‍ മറ്റ് അജണ്ടകളുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിവിധ പാര്‍ട്ടികള്‍ ബില്ലിനെതിരെ രംഗത്തുവന്നിരുന്നു. വിവാഹപ്രായം 21 ലേക്ക് വര്‍ദ്ധിപ്പിക്കുന്ന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും മുസ്ലീം ലീഗ് ഇന്നലെ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. ലോക്‌സഭയില്‍ ഇടി മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ പിവി അബ്ദുല്‍ വഹാബും നോട്ടീസ് നല്‍കി.

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും, തീരുമാനം മുസ്ലീം വ്യക്തിനിയമത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പിവി അബ്ദുള്‍ വഹാബ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്തിരിയണം. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു.

Top