ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് കടന്നത് നിയമവിരുദ്ധമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ പൊലീസ് സര്‍വകലാശാലയില്‍ കയറിയത് നിയമവിരുദ്ധമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

അധികൃതരുടെ അനുമതിയില്ലാതെ ലൈബ്രറിയില്‍ അതിക്രമിച്ച് കയറിയതും വിദ്യാര്‍ഥികളെ ബലമായി ക്യാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നും പാര്‍ട്ടി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജാമിയ സര്‍വകലാശാലയിലെ പൊലീസ് നടപടിയിലും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി കലൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് റിസര്‍വ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. ഡല്‍ഹിയില്‍ അതിശക്തമായ പ്രതിഷേധമാണ് ഞായറാഴ്ച നടന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ വെടിയേറ്റതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വൈകിട്ട് നാല് മണിയോടെയാണ് ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ നാട്ടുകാരും ചില സംഘങ്ങളും സംഘടിച്ചതോടെ അക്രമം പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമിയ നഗറും മധുര ദേശീയ പാതയും മണിക്കൂറുകളോളം യുദ്ധക്കളമായി.

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസുകളും സ്വകാര്യ വാഹനങ്ങളും അഗ്‌നിക്കിരയായി. അതിനിടെ പൊലീസുകാര്‍ ബസ് കത്തിച്ചുവെന്ന മട്ടിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ജാമിയ മിലിയ ക്യാമ്പസിലേക്ക് പൊലീസ് ഇരച്ചുകയറിയെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ലൈബ്രറിയിലും ഹോസ്റ്റലിലും പൊലീസ് അതിക്രമം കാട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സംഘര്‍ഷത്തില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. ജാമിയ മില്ലിയ സര്‍വകലാശലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ പ്രദേശവാസികളാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ജാമിയക്ക് പിന്നാലെ അലിഗഢ് സര്‍വകലാശാലയിലും വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. സര്‍വകലാശാലയ്ക്ക് പുറത്തുള്ള ബാബ് – എ – സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു.

Top