ആ റിപ്പോര്‍ട്ട് മുദ്രവെച്ച കവര്‍ പരമോന്നത കോടതിയില്‍; കോണ്‍ഗ്രസിന് ചങ്കിടിപ്പ്

ല്‍ഹിയില്‍ അരങ്ങേറിയ 1984ലെ സിഖ് വിരുദ്ധ കലാപങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ദൗത്യം പൂര്‍ത്തിയാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമറിപ്പോര്‍ട്ട് മുദ്രവെച്ച കവര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് പരമോന്നത കോടതി മുന്‍പാകെ സമര്‍പ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ വിരമിച്ച ഹൈക്കോടതി ജഡ്ജിക്ക് വിടുതല്‍ നല്‍കാനും അവര്‍ അഭ്യര്‍ത്ഥിച്ചു.

ഓണ്‍ റെക്കോര്‍ഡായി റിപ്പോര്‍ട്ട് സ്വീകരിച്ച കോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി. 2018 ജനുവരിയിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. കലാപത്തിന് ഇരയായ ഗുര്‍ലാദ് സിംഗ് കഹ്ലോണിന്റെ ഹര്‍ജിയിലായിരുന്നു നടപടി. പോലീസ് അവസാനിപ്പിച്ച 190ലേറെ കേസുകളിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തിയത്.

മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ്എന്‍ ദിന്‍ഗ്രയാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. എസ്‌ഐടി റിപ്പോര്‍ട്ട് കോടതി പരിശോധിക്കുന്നതിന് മുന്‍പ് സംഘത്തെ പിരിച്ചുവിടുന്നതിന് എതിരെ ഇരകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിലപാട് സ്വീകരിച്ചു. കോടതിയുടെ പരിഗണനയ്ക്ക് മുന്നില്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എതിര്‍ഭാഗം ആവശ്യപ്പെട്ടപ്പോഴാണ് രഹസ്യ സ്വഭാവം പരിഗണിച്ച് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം 1984ല്‍ പൊട്ടിപ്പുറപ്പെട്ടത്. ആയിരക്കണക്കിന് സിഖ് സമുദായക്കാര്‍ കൊല്ലപ്പെട്ട ലഹളയ്ക്ക് ചില കോണ്‍ഗ്രസ് നേതാക്കള്‍ കാരണമായെന്ന് ആരോപണം നേരിട്ടിരുന്നു. മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിന് കലാപത്തില്‍ പങ്കുള്ളതായി തെളിഞ്ഞതോടെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

Top