സിസ്റ്റ‌ർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു; പൊലീസെത്തിയ ശേഷം തുറന്നു വിട്ടു

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ മാനന്തവാടി കാരക്കാമല മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. മഠത്തിനടുത്തുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനും ശ്രമിച്ചു.

രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. പള്ളിയിൽ കുറുബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതിൽ പൂട്ടിതായി കണ്ടത്. ഒടുവിൽ സിസ്റ്റർ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ വിളിച്ചു. പൊലീസെത്തിയാണ് വാതിൽ തുറന്നത്. സംഭവത്തിൽ കേസെടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു.

അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ ആരോപിച്ചു.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിർദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് സഭയുടെ കത്ത് ലഭിക്കുകയും ചെയ്തു. നേരത്തെ സിസ്റ്ററിനെ എഫ്സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കം ഉന്നയിച്ചായിരുന്നു നടപടി.

ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നൽകിയ വ്യക്തിയാണ് സിസ്റ്റർ ലൂസി കളപ്പുര. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറയുന്നു.

Top