സിസ്റ്റര്‍ അഭയ മരിച്ചത് തലക്കേറ്റ ക്ഷതം കാരണം; മൊഴി നല്‍കി ഫൊറന്‍സിക് വിദഗ്ധന്‍

കൊച്ചി: സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്ക്കേറ്റ അടിയാണെന്ന് ഫൊറന്‍സിക് വിദഗ്ധന്റെ മൊഴി. ഫൊറന്‍സിക് വിദഗ്ധനായ ഡോ എസ് കെ പഥകാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം മൊഴി നല്‍കിയത്. അഭയക്കേസില്‍ ഡമ്മി പരീക്ഷണം നടത്തിയ ഫൊറന്‍സിക് വിദഗ്ധനാണ് ഡോ എസ് കെ പഥക്.

തലയിലുണ്ടായ മുറവുകള്‍ കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതല്ല. അഭയയെ കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിലിട്ടതെന്ന് ഫൊറന്‍സിക് വിദഗ്ധനായ കന്തസ്വാമിയും നേരത്തെ മൊഴി നല്‍കിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം നടത്തുന്നത്.

ബോധാവസ്ഥയില്‍ ഒരാള്‍ കിണറ്റില്‍ ചാടുമ്പോഴും, അബോധാവസ്ഥയില്‍ ഒരാള്‍ കിണറ്റില്‍ വീഴുമ്പോഴും ഉണ്ടാകുന്ന പരിക്കുകള്‍ ശാത്രീയമായി തെളിക്കാനാണ് ഡോ പഥകിനെ കൊണ്ട് സിബിഐ ഡമ്മി പരിശോധന നടത്തിയത്.

കേസിന്റെ തുടര്‍ വിസ്താരം ശനിയാഴ്ച തുടങ്ങും. 1992 മാര്‍ച്ച് 27 ന് കേട്ടയത്തെ പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ഫാ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍.

Top