സിസ്റ്റര്‍ അഭയ കേസ്: ഒരു സാക്ഷി കൂടി കൂറു മാറി

കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറു മാറി. കോണ്‍വെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ ആനി ജോണാണ് ഇന്ന് വിചാരണയ്ക്കിടെ കൂറു മാറിയത്.

കോണ്‍വെന്റിന്റെ അടുക്കളയില്‍ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു ആനി ജോണിന്റെ മൊഴി. കൂടാതെ അടുക്കളയിലെ ഫ്രിഡ്ജ് തുറന്നു കിടക്കുന്നത് കണ്ടെന്നും ആനി ജോണ്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഇന്ന് കോടതിയില്‍ മൊഴി മാറ്റി.

ഒരാഴ്ചത്തെ അവധിക്ക് ശേഷമാണ് സിബിഐ കോടതിയില്‍ ഇന്നു മുതല്‍ വിചാരണ പുന:രാരംഭിച്ചത്. അഭയകേസിന്റെ വിചാരണ വേളയില്‍ ഇരുപത്തിയൊന്നാം സാക്ഷി നിഷ റാണിയും അമ്പതാം സാക്ഷി സിസ്റ്റര്‍ അനുമപമയും നേരത്തെ കൂറുമാറിയിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം സിസ്റ്റര്‍ സ്റ്റെഫിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികതയുണ്ടെന്നാണ് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന നിഷ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കോടതിയില്‍ നിഷ റാണി മൊഴി മാറ്റി. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കോണ്‍വെന്റിലെ അടുക്കളയില്‍ കണ്ടെന്നാണ് കേസിലെ അമ്പതാം സാക്ഷിയായ അനുപമ നേരത്തെ മൊഴി നല്‍കിയിരുന്നത്.എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് കേസ് വിസ്താരത്തിനിടെ സിസ്റ്റര്‍ അനുപമ കോടതിയില്‍ അറിയിച്ചു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ആഗസ്റ്റ് 26 ന് സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്. 1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

Top