തിരുവനന്തപുരം: അഭയ കേസില്‍ രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട പ്രതികളെ ഇന്ന് വിസ്തരിക്കും. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് കെ ചിത്ര എന്നിവരെയാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിസ്തരിക്കുക. സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരാണ് രണ്ട് സാക്ഷികളും. ഇതുകൊണ്ട് തന്നെ ഇവരുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാകും.
1992 ഏപ്രില്‍ പത്തിന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
അതേസമയം, കേസിലെ 21-ാം സാക്ഷിയായ ഡോ. എം എ അലി, സിബിഐ കോടതിയില്‍ ഇന്നലെ നിര്‍ണായക മൊഴി നല്‍കി. പ്രാഥമിക ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പുകള്‍ വ്യാജമാണെന്നാണ് ഡോ. എം എ അലി മൊഴി നല്‍കിയത്. ഡല്‍ഹി സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസിലെ മുന്‍ കൈയ്യക്ഷര വിദഗ്ധനാണ് ഡോക്ടര്‍ എം എ അലി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐ വി വി അഗസ്റ്റിന്‍ തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ സാക്ഷികളുടെ ഒപ്പുകള്‍ വ്യജമാണെന്നാണ് അലി മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ കേസിലെ സാക്ഷിയായി വിസ്തരിച്ച സ്‌കറിയ തന്നെ ഒപ്പ് തന്റേതല്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.തൊണ്ടി സാധനങ്ങള്‍ നശിപ്പിച്ച ശേഷം തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ആണെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഈ കണ്ടെത്തല്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു മുന്‍ കൈയ്യക്ഷരവിദഗ്ധനായ ഡോ. എം എ അലിയുടെ മൊഴി.