സര്‍ അലക്‌സ് ഫെര്‍ഗൂസനും അഴ്‌സന്‍ വെങ്ങറും പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

ലണ്ടന്‍: വിഖ്യാത പരിശീലകരായ സര്‍ അലക്‌സ് ഫെര്‍ഗൂസനെയും അഴ്‌സന്‍ വെങ്ങറെയും പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി. പട്ടികയിലെത്തുന്ന ആദ്യ പരിശീലകരാണ് ഇരുവരും. രണ്ട് പതിറ്റാണ് പിന്നിട്ട പ്രീമിയര്‍ ലിഗ്. ഫുട്‌ബോളിന്റെ തലതൊട്ടപ്പന്മാരായ ഇംഗ്ലണ്ടില്‍ കൊണ്ടുംകൊടുത്തും വളര്‍ന്ന് വമ്പന്‍ ക്ലബ്ബുകളിലെ മിന്നും പരിശീലകരായാണ് സര്‍ അലക്‌സ് ഫെര്‍ഗൂസനും വെങ്ങറും കളംവിട്ടത്. ഹാള്‍ ഓഫ് ഫെയിം പട്ടികയിലേക്ക് പരിശീലകരെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ തര്‍ക്കത്തിന് അവസരം നല്‍കാതെ ഇരുവര്‍ക്കും ഒന്നിച്ച് ആദരം നല്‍കി പ്രീമിയര്‍ ലീഗ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 13 പ്രീമിയര്‍ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ടാണ് സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ കളം വിട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വെയ്ന്‍ റൂണി, റയാന്‍ ഗിഗ്‌സ്, പോള്‍ സ്‌കോള്‍സ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്ക് മികവ് നല്‍കിയ പരിശീലകന്‍. നേട്ടത്തിലെത്താന്‍ കാരണമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിനാണ് ഫെര്‍ഗൂസന്‍ നന്ദിയറിയിക്കുന്നത്. ആഴ്‌സനല്‍ ക്ലബ്ബിനൊപ്പം 22 വര്‍ഷം നീണ്ട പരിശീലന കാലയളവില്‍ മൂന്ന് തവണയാണ് അഴ്‌സീന്‍ വെങ്ങര്‍ ടീമിനെ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരാക്കിയത്.

തോല്‍വിയറിയാതെ കിരീടത്തിലെത്തിയ 2003- 04 സീസണും വെങ്ങറുടെ കരിയറിലെ പൊന്‍തൂവല്‍. അലക്‌സ് ഫെര്‍ഗൂസനൊപ്പം ആദരിക്കപ്പെട്ടതില്‍ അഭിമാനമെന്നാണ് വെങ്ങറുടെ പ്രതികരണം. 2021ലാണ് ഹാള്‍ ഓഫ് ഫെയിം പട്ടികയ്ക്ക് തുടക്കമായത്. ഡേവിഡ് ബെക്കാം, ഡെനിസ് ബെര്‍ഗ്ക്യാംപ്, എറിക് കന്റോണ, തിയറി ഒന്റി, റോയ് കീന്‍, ഫ്രാങ്ക് ലാംപാര്‍ഡ്, സ്റ്റീവന്‍ ജെറാദ്, അലന്‍ ഷിയറര്‍, സെര്‍ജിയോ അഗ്യൂറോ, ദിദിയര്‍ ദ്രോഗ്ബ, വിന്‍സെന്റ് കൊമ്പനി, വെയ്ന്‍ റൂണി, പീറ്റര്‍ ഷ്‌മൈക്കേല്‍, പോള്‍ സ്‌കോള്‍സ്, പാട്രിക് വിയേര, ഇയാന്‍ റൈറ്റ് എന്നിവരാണ് മുന്‍പ് പട്ടികയില്‍ ഇടം നേടിയവര്‍.

Top