ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ നിര്‍മാണത്തിനായി ആയിരം ഏക്കര്‍ ഭൂമി ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കി.
2006ല്‍ ടാറ്റാ മോട്ടേഴ്‌സിന് വേണ്ടി ഇടത് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയത് ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
എന്ത് വില കൊടുത്തും പദ്ധതി കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു ഇടത് സര്‍ക്കാരെന്നും പക്ഷെ ഇതിന് വേണ്ടി സ്ഥലം തെരഞ്ഞെടുത്തത് സ്വകാര്യ കമ്പനിയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ഒരു സ്വകാര്യ കമ്പനിയുടെ ആവശ്യപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമില്ല. അതിന് വേണ്ടി അധികാരം ഉപയോഗിക്കുന്നത് തട്ടിപ്പിന് സമാനമാണ്. ഇത് സംബന്ധിച്ച് കര്‍ഷകരുമായുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല. നിയമവിരുദ്ധമായാണ് ഭൂമി ഏറ്റെടുത്തതെന്നും കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നടപടികളും കണ്ണില്‍ പൊടിയിടുന്നതും പരിഹാസ്യവുമായിരുന്നുവെന്നും കോടതി വിലയിരുത്തി. മൂന്ന് മാസത്തിനകം കര്‍ഷകര്‍ക്ക് ഭൂമി വിട്ടുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2006ലാണ് ഫാക്ടറിക്കായി ആയിരം ഏക്കര്‍ ഭൂമി ടാറ്റാ ലിമിറ്റഡിന് ബുദ്ധദേവ് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയത്. ഇതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2008ല്‍ നാനോ നിര്‍മാണ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റി.
2011ല്‍ മമതാ ബാനര്‍ജി അധികാരത്തില്‍ വന്നതോടെ ഈ ഭൂമി ടാറ്റയില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയായിരുന്നു. ഇതിനായി പുതിയ നിയമം പാസാക്കുകയും ചെയ്തു.
ഇതിനെതിരെ ടാറ്റാ മോട്ടോഴ്‌സ് കല്‍ക്കത്ത ഹൈകോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കല്‍ താല്‍ക്കാലികമായി ഹൈകോടതി മരവിപ്പിച്ചെങ്കിലും ചില സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.