ഏക സിവില്‍കോഡ്; പാര്‍ട്ടി നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാല്‍

 

ഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. പാര്‍ലമെന്റില്‍ നിലപാട് അറിയിക്കും. ദേശീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മോദി സൂചന നല്‍കിയിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനം.

ഏക സിവില്‍ കോഡില്‍ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തി. ഏകസിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു. വിഷയത്തില്‍ നിയമ കമ്മീഷന് മുന്നില്‍ ശക്തമായ എതിര്‍പ്പറിയിക്കാനാണ് തീരുമാനം. മോദിയുടെ പ്രസംഗത്തിന് പിന്നാലെ അടിയന്തര യോഗം ചേരുകയായിരുന്നു.

രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

എന്നാല്‍, ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോഡിനെ ഉപയോഗിക്കുന്നത്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലും ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു.

 

 

Top