സിംഗുവില്‍ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: സിംഗുവില്‍ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി. കര്‍ഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൊലീസിന്റെ ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കര്‍ഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

നിഹാങ്കുകള്‍ ഈ യുവാവിനൊപ്പം നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത് വന്നു.

അതേസമയം ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ കര്‍ഷകനേതാവ് രാകേഷ് ടികായത് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു . സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് റെഡ് കാര്‍പറ്റ് അറസ്റ്റാണെന്ന് ടികായത് ആരോപിച്ചു.

 

Top