സൂരജ് സന്തോഷ് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ ‘സമം’

കൊച്ചി: ഗായകന്‍ സൂരജ് സന്തോഷ് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ ‘സമം’ എക്‌സിക്യൂട്ടീവ് യോഗം കൂടിയതിന് ശേഷം മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാനാകൂ എന്നും പെട്ടെന്നുണ്ടായ വികാരവിക്ഷോപത്തില്‍ സൂരജ് ചെയ്തതാണെന്നേ കരുതാനാകൂ എന്നും സംഘടന വ്യക്തമാക്കി. ‘ഗുരുവന്ദനം’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ‘സമം’ ഭാരവാഹികളുടെ പ്രതികരണം. അയോധ്യ രാമക്ഷേത്ര വിവാദത്തില്‍ ഗായിക ചിത്രയെ വിമര്‍ശിച്ചതിന് പിന്നാലെ ഗായകന്‍ സൂരജിന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. സൈബര്‍ ആക്രമണങ്ങളില്‍ പിന്തുണ ലഭിച്ചില്ല എന്നാരോപിച്ചാണ് സൂരജ് ഗായക സംഘടനയില്‍ നിന്ന് രാജിവെച്ചുവെന്ന് അറിയിച്ചത്.

‘വിഷയത്തിന്റെ ഗൗരവം വ്യക്തിപരമായി ബോധ്യമുണ്ട്. ഞങ്ങളുടേത് ഒരു തൊഴിലാളി സംഘടനയല്ല, ചാരിറ്റബിള്‍ ഓര്‍ഗണൈസേഷനാണ്. ഞങ്ങള്‍ക്ക് വ്യക്തിപരമായി രാഷ്ട്രീയമുണ്ടെങ്കിലും സംഘടനയ്ക്ക് യാതൊരു രാഷ്ട്രീയ ചായ്വുമില്ല. സംഘടന എന്ന നിലയില്‍ സമത്തിന് വിഷയത്തില്‍ ഒരു അഭിപ്രായമില്ല. ഇതൊരു രാഷ്ട്രീയ വിഷയമാണ്. രണ്ടുപേരും സംഘടനയിലെ അംഗങ്ങളാണ്. രണ്ടുപേര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. സംഘടന എന്ന നിലയില്‍ ഇടപെടണ്ടെന്ന് ചിത്ര ചേച്ചി പറഞ്ഞിരുന്നു. പറഞ്ഞാല്‍ പോലും സംഘടനയ്ക്ക് ഇടപെടാനാകില്ല. പല ചിന്താഗതിയുള്ളവരാണ് സംഘടനയില്‍ ഉള്ളത്. സംഘടനയുടെ ലക്ഷ്യത്തിനായാണ് ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നത്. അദ്ദേഹം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്തുണ നല്‍കാത്തതിനാല്‍ രാജിവെക്കുന്നു എന്ന് മെസേജ് അയക്കുക മാത്രമാണ് ചെയ്തത്.

രാഷ്ട്രീയ, ജാതി, മത വ്യത്യാസമില്ലാതെ സംഗീതത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണിത്. സംഘടനയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടതുള്ളൂ. വ്യക്തിപരമായ വിഷയങ്ങളില്‍ സംഘടന എന്ന നിലയില്‍ പ്രതികരിക്കേണ്ട ബാധ്യതയില്ല. സൂരജിന് ചെറിയൊരു പിണക്കം എന്നേ ഞങ്ങള്‍ കരുതുന്നുള്ളൂ. കുടുംബത്തിലെ പ്രശ്‌നം എന്ന നിലയില്‍ സംസാരിക്കും. ഗ്രൂപ്പില്‍ ഒരു മെസേജ് അയച്ചിട്ട് ലെഫ്റ്റ് ആവുകയാണ് ചെയ്തത്. ഇപ്പോള്‍ ഈ പരിപാടിയിലാണ് ഞങ്ങളുടെ ശ്രദ്ധ. ഇതിനിടയ്ക്ക് സംസാരിക്കാനാകില്ല. അത് കഴിഞ്ഞ് സംസാരിക്കും. ഞങ്ങളാരും വിഷയം അറിഞ്ഞിരുന്നില്ല’, സംഘടന ഭാരവാഹികള്‍ പറഞ്ഞു. സംഘടന ഭാരവാഹികളും ഗായകരുമായ വിജയ് യേശുദാസ്, സുദീപ് കുമാര്‍ മുതലായവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും, രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷമാണ് സൂരജ് സന്തോഷ് വിമര്‍ശനവുമായി എത്തിയത്. ചിത്രയെ പോലുള്ള കപട മുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകന്‍ സൂരജ് സന്തോഷ് പറഞ്ഞത്. ഇതോടെ സൈബര്‍ ആക്രമണങ്ങള്‍ സൂരജിനുനേരെയും ഉയര്‍ന്നു.

Top