പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ നുണ പറഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ നടപടിയുമായി സിംഗപ്പൂര്‍

സിംഗപ്പൂര്‍: പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ നുണ പറഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ നടപടിയുമായി സിംഗപ്പൂര്‍. സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവായ പ്രീതം സിംഗിനെതിരെയാണ് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും വന്‍ തുക പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മറ്റൊരു പാര്‍ലമെന്റ് അംഗത്തിനോട് തെറ്റായ ആരോപണം ഉന്നയിക്കാന്‍ പ്രചോദനം നല്‍കിയെന്നതാണ് പ്രീതം സിംഗിനെതിരായ ആരോപണം. 2021 ഓഗസ്റ്റില്‍ അന്നത്തെ എംപിയായിരുന്ന റയീഷ ഖാന്‍ പൊലീസ് ലൈംഗിക അതിക്രമത്തിന് ഇരയായ ആളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റിലെ പ്രതിജ്ഞാ ലംഘിച്ചുവെന്നതാണ് പ്രീതം സിംഗിനെതിരായ പ്രധാന ആരോപണം. അറിവോടെ തെറ്റായ ആരോപണം ഉന്നയിച്ചുവെന്നാണ് ചൊവ്വാഴ്ച പുറത്തു വന്ന കുറ്റപത്രം പ്രീതം സിംഗിനെതിരെ വിശദമാക്കുന്നത്. ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഒരു വര്‍ഷത്തില്‍ അധികം ജയില്‍ ശിക്ഷ അനുഭവിക്കുകയോ പതിനായിരം യുഎസ് ഡോളര്‍ പിഴയോ ലഭിച്ചാല്‍ പിന്നീട് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സിംഗപ്പൂരില്‍ അനുവാദമില്ലെന്നിരിക്കെ മൂന്ന് വര്‍ഷം തടവും വന്‍തുക പിഴയും ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് പ്രതിപക്ഷ നേതാവിനെതിരെ ചുമത്തിയിട്ടുള്ളത്.

എംപിയെന്ന പദവി ദുരുപയോഗം ചെയ്തതിന് റയീഷ ഖാന് പിഴ ശിക്ഷ വിധിച്ചിരുന്നു. പിന്നാലെ ഇവര്‍ രാജി വച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് കമ്മിറ്റി അന്വേഷണത്തില്‍ പ്രീതം സിംഗ്, റയീഷ ഖാന് സാക്ഷ്യം പറഞ്ഞിരുന്നു. ആരോപണത്തില്‍ ഉറച്ച് നില്‍ക്കാന്‍ പ്രീതം സിംഗ് പ്രോത്സാഹിപ്പിച്ചെന്നായിരുന്നു റയീഷ ഖാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ നടപടിക്കുള്ള നീക്കം നടക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ പ്രീതം സിംഗ് നിഷേധിച്ചിട്ടുണ്ട്. നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രീതം സിംഗുള്ളത്.

Top