രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് പരാജയമായി മാറിയ സഞ്ജു സാംസണെ വിമര്‍ശിച്ച് ;സൈമൺ ഡൂള്‍

സെന്റ് ജോര്‍ജ്സ് പാര്‍ക്ക്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് പരാജയമായി മാറിയ ഇന്ത്യന്‍ താരം സഞ്ജു സാംസണെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍ താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. ഓഫ് സ്റ്റംപിന് തൊട്ടുപുറത്ത് വരുന്ന പന്തുകള്‍ നേരിടുമ്പോള്‍ സഞ്ജുവിന്റെ ടെക്നിക്കുകള്‍ ഇന്ത്യയില്‍ വിലപ്പോവുമെങ്കിലും വിദേശത്ത് പ്രയാസമാണ് എന്നാണ് ഡൂളിന്റെ പ്രധാന വിമര്‍ശനം.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സഞ്ജുവിന് ഏറെനേരം ക്രീസില്‍ നില്‍ക്കാനുള്ള സാധ്യത മുന്നിലുണ്ടായിരുന്നിട്ടും 23 പന്തില്‍ 12 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ഇന്നിംഗ്സില്‍ 32-ാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. കെ എല്‍ രാഹുലിനൊപ്പം നിര്‍ണായക കൂട്ടുകെട്ട് സ്ഥാപിക്കാനുള്ള എല്ലാ സാധ്യതയും ഇതോടെ അപ്രത്യക്ഷമായി. ഏകദിന കരിയറില്‍ 13 ഇന്നിംഗ്സുകളില്‍ 50.25 ശരാശരിയില്‍ 402 റണ്‍സുള്ള താരമാണ് സഞ്ജു സാംസണ്‍. സ്ഥിരതയില്ലായ്മ എന്ന വിമര്‍ശകരുടെ പതിവ് പഴി അടിവരയിടുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നുണ്ടായത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ബ്രൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ ഓഫ്സ്റ്റംപിന് തൊട്ടുപുറത്ത് വന്ന പന്തില്‍ ബാറ്റ് വെച്ച സഞ്ജു ഇന്‍സൈഡ് എഡ്ജായി വിക്കറ്റ് തെറിക്കുകയായിരുന്നു. സഞ്ജു സാംസണിന്റെ സ്വാഭാവിക വിക്കറ്റ് മാത്രമാണിത് എന്നായിരുന്നു ഈ സമയം കമന്റേറ്റര്‍മാരുടെ ബോക്സില്‍ സൈമണ്‍ ഡൂളിന്റെ വാക്കുകള്‍.

‘സഞ്ജുവിന് തുടര്‍ച്ചയായ മത്സരങ്ങളില്‍ അവസരം കിട്ടി. ഇതൊരു ടിപ്പിക്കല്‍ സഞ്ജു സാംസണ്‍ പുറത്താവലാണ്. ഒരിക്കലും പുറത്താവാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. ശരീരത്തില്‍ നിന്ന് ബാറ്റ് അകറ്റിയാണ് സഞ്ജു കളിച്ചത്. അത് എപ്പോഴും നമ്മള്‍ കാണാറുണ്ട്. ഇത് ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഓക്കെയാണ്. എന്നാല്‍ പന്ത് തിരിയുന്ന വിദേശ പിച്ചുകളില്‍ ഈ ബാറ്റിംഗ് രീതി പ്രശ്നമാണ്. ക്ലാസിക്കല്‍ സ്‌ട്രൈറ്റ് ബാറ്റ് ഷോട്ട് അല്ല സഞ്ജു കളിച്ചത്. ഇതാണ് സഞ്ജുവിനെ ആരാധകര്‍ വിമര്‍ശിക്കാന്‍ കാരണം എന്ന് തോന്നുന്നു. എന്നാല്‍ മികച്ച ടച്ചില്‍ നില്‍ക്കുന്ന സഞ്ജുവിന്റെ ബാറ്റിംഗിനേക്കാള്‍ നല്ലൊരു കാഴ്ച നമുക്ക് കാണാനും കഴിയില്ല’ എന്നും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി.

Top