സിമി കേസ്: ‘നീതി ന്യായ സംവിധാനത്തിന്റെ പരാജയമെന്ന്’ ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: സിമി ബന്ധം ആരോപിച്ച് 127 നിരപരാധികളെ ഇരുപത് വർഷം നിയമക്കുരുക്കിലാക്കിയത് നീതി ന്യായ സംവിധാനത്തിന്റെ പരാജയമാണെന്ന് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനി.

“2001ൽ സിമി അംഗങ്ങൾ എന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തവരെ 20 വർഷത്തിന് ശേഷം ഗുജറാത്ത് കോടതി വിട്ടയച്ചിരിക്കുകയാണ്. അവർക്ക് നഷ്ടപ്പെട്ട 20 വർഷത്തെ കുറിച്ച് ആലോചിച്ച് എന്റെ ഹൃദയം നുറുങ്ങുന്നു. ആ കാലം അവർക്ക് തിരിച്ചുകിട്ടില്ല. പരാജയപ്പെട്ട നീതിന്യായ സംവിധാനത്തിന് എല്ലാ നന്ദിയും” ജിഗ്നേഷ്  ട്വിറ്ററിൽ കുറിച്ചു.

ആരും നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്‌ സിമി ബന്ധമാരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത എല്ലാ പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടത്.2001 ലാണ് കേസിനാസ്പദമായ സംഭവം. സൂറത്തിലെ രാജശ്രീ ഹാളിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ സിമി പ്രവർത്തകരാണെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കുറ്റാരോപിതർക്ക് മേൽ പൊലീസ് യു.എ.പി.എയും ചുമത്തി.

 

Top