ഡല്‍ഹി: ബിജെപി എംപിമാരോട് ഫോണ്‍ വഴി വോട്ട് തേടിയതിനുശേഷം തന്റെ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യാനോ കോള്‍ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ. ഇനി ബിജെപി, ടിഎംസി, ബിജെഡി എംപിമാരെയും വിളിക്കില്ലെന്നും ഫോണ്‍ ബന്ധം പുനഃസ്ഥാപിച്ചുതരണമെന്നും അഭ്യര്‍ഥിച്ച് അവര്‍ ട്വീറ്റ് ചെയ്തു.
‘പ്രിയ ബിഎസ്എന്‍എല്‍/എംടിഎന്‍എല്‍,
ഇന്ന് ബിജെപിയിലെ ഏതാനും സുഹൃത്തുക്കളുമായി സംസാരിച്ചതിനു ശേഷം എന്റെ ഫോണിലേക്കുള്ള എല്ലാ കോളുകളും ഡൈവര്‍ട്ട് ചെയ്യപ്പെടുകയോ കോള്‍ ചെയ്യാനോ സ്വീകരിക്കാനോ സാധിക്കാതിരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അത് പുനഃസ്ഥാപിച്ചു തന്നാല്‍ ബിജെപി, ടിഎംസി, ബിജെഡി എന്നിവയുടെ എംപിമാരുമാരെ ഫോണില്‍ വിളിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു, മാർഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു.
Dear BSNL/ MTNL,
After speaking to some friends in the BJP today, all calls to my mobile are being diverted & I'm unable to make or receive calls. If you restore the phone. I promise not to call any MP from the BJP, TMC or BJD tonight.
❤️
Margaret
Ps. You need my KYC now? pic.twitter.com/Ps9VxlGNnh
— Margaret Alva (@alva_margaret) July 25, 2022
തനിക്കു ലഭിച്ച മൊബൈല്‍ കമ്പനിയുടെ അറിയിപ്പ് പങ്കുവെച്ചുകൊണ്ടാണ് മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ വിച്ഛേദിച്ചതായും 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്നും കാണിച്ചാണ് പൊതുമേഖല സ്ഥാപനമായ മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) നോട്ടീസ് നല്‍കിയിരിക്കുന്നത്.