കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതി, ലോകായുക്ത ഓര്‍ഡിനന്‍സ് എന്നീ വിഷയങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. സില്‍വര്‍ ലൈനില്‍ പിണറായി സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത മാവോ ലൈനെന്നാണ് വിമര്‍ശനം.
ജനങ്ങള്‍ക്ക് ബോധ്യമാകാത്ത സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതായിരുന്നു. ഇത്രയും വലിയ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യാത്തതെന്തെന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ‘പൗരപ്രമുഖരെ’ വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി ‘വിശദീകരിച്ചത്’. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ-റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.
ചര്‍ച്ചകളെ ഒഴിവാക്കി ഇത്ര തിടുക്കത്തില്‍ സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകുന്നതെന്തിന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ സര്‍ക്കാരിനാവുന്നില്ല. തത്വത്തിലുള്ള അംഗീകാരം ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ലെന്ന കേന്ദ്ര നിലപാട് നിലവിലിരിക്കേ പാവങ്ങളുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി അടിക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും സത്യദീപത്തില്‍ വിമര്‍ശിക്കുന്നു.
ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ വഴിയിലും അനാവശ്യമായ തിടുക്കമുണ്ടെന്ന് ലേഖനത്തില്‍ വിശദമാക്കുന്നു. നേരത്തെ ഇടതു സര്‍ക്കാര്‍ തന്നെ നിയമമായി കൊണ്ടുവന്ന ‘ലോകായുക്ത’യെ വെറും അന്വേഷണകമ്മിഷനായി മാത്രം ചെറുതാക്കുന്ന പുതിയ ഭേദഗതി ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നയപരമായ കാര്യങ്ങളില്‍പ്പോലും സഭാ ചര്‍ച്ചകളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഒരവകാശവുമില്ലെന്നും ലേഖനത്തില്‍ പറയുന്നു