ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജിന് വെള്ളി

ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയുടെ നീരജ് ചോപ്ര ചരിത്രമെഴുതി. ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായ നീരജ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി വീണ്ടും അഭിമാന താരമായി. ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി വെങ്കലം നേടിയ മലയാളിയായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡല്‍ മാത്രമാണിത്.

ഫൈനലില്‍ നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ എറിഞ്ഞ നീരജ് നാലാം ശ്രമത്തിലാണ് വെള്ളിയിലെത്തിയ 88.13 മീറ്റര്‍ എറിഞ്ഞത്. അഞ്ചാമത്തെയും ആറാമത്തെയും ശ്രമം ഫൗളായി. 90.54 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണം. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് അദ്ദേഹം. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെച്ച് 88.09 മീറ്ററോടെ വെങ്കലം നേടി.

അതേസമയം ജാവലിനില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രോഹിത് യാദവ് 10-ാം സ്ഥാനത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം.

Top