സില്‍ക്യാര ടണല്‍ രക്ഷ ദൗത്യം തുടരുന്നു; പ്രതിസന്ധികള്‍ ഇല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാക്കും

ഉത്തരകാശി: സില്‍ക്യാര ടണല്‍ രക്ഷ ദൗത്യം തുടരുന്നു. മറ്റ് പ്രതിസന്ധികള്‍ ഇല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമം. പൈപ്പിനകത്ത് നിന്നുള്ള തുരക്കല്‍ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. ഇന്നലെ രാതി പത്ത് മണിയോടെ തുരക്കല്‍ ഒന്നര മീറ്റര്‍ പിന്നിട്ടു. വന മേഖലയില്‍ നിന്ന് ലംബമായി കുഴിക്കുന്നതും തുടരുകയാണ്.

ഇവിടെ 40 മീറ്ററോളം കുഴിക്കാന്‍ ആയെന്നാണ് സൂചന. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു. അതേസമയം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 17 ദിവസമാണ്.

പൈപ്പില്‍ കുടുങ്ങിയിരുന്ന ഓഗര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി. പൈപ്പില്‍ തൊഴിലാളികള്‍ കയറിയായിരിക്കും തുരക്കല്‍ തുടങ്ങുക. ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലില്‍ എത്തി രക്ഷാദൗത്യം വിലയിരുത്തി.

എന്നാല്‍ വിഐപി സന്ദര്‍ശനത്തിനിടെ തുരക്കാന്‍ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പലദിവസങ്ങളിലായുള്ള ഇത്തരം വിവിഐപി, വിഐപി സന്ദര്‍ശനം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ, രക്ഷാദൗത്യത്തിന് ഏകോപനമില്ലെന്ന ആരോപണവും ശക്തമാണ്.

Top