സില്‍ക്യാര രക്ഷാദൗത്യം; ഡ്രില്ലിംഗ് പുനരാരംഭിക്കുക യന്ത്ര ഭാഗങ്ങള്‍ പൂര്‍ണമായും മുറിച്ചു നീക്കിയ ശേഷം

ഉത്തരകാശി: സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്നേക്ക് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും രക്ഷാദൗത്യം പ്രതിസന്ധിയില്‍. രക്ഷാപ്രവര്‍ത്തനത്തിന് സ്ഥാപിച്ച പൈപ്പില്‍ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയില്‍ ആയത്. ഇന്ന് യന്ത്ര ഭാഗങ്ങള്‍ പൂര്‍ണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.

യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധര്‍ക്ക് പൈപ്പില്‍ കയറി ഇരുമ്പ് കമ്പിയും സ്റ്റീല്‍ ഭാഗങ്ങളും മുറിക്കാനാകൂ. ഓഗര്‍ മെഷീന്‍ തകരാറിലായ സാഹചര്യത്തില്‍ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ് നടത്തുന്നത്. വനമേഖലയില്‍ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂര്‍ണ്ണമായും പരാജയപ്പെട്ടാല്‍ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ കഴിഞ്ഞദിവസം നടന്നിരുന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് വൈകാതെ പുനരാരംഭിക്കുമെന്നാണ് ദൗത്യസംഘം അറിയിച്ചു. അതേസമയം തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ പുറത്ത് പൂര്‍ത്തിയായിരിക്കുകയാണ്.

Top