സിൽക്യാര രക്ഷാദൗത്യം; തുരക്കാനുള്ളത് 5 മീറ്റർ കൂടി, തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിക്കും

ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിക്കും. 5 മീറ്റർ കൂടി തുരന്നാൽ തൊഴിലാളികളെ പൈപ്പിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിക്കും. ഇനി ഡ്രിലിംങ് ചെയ്യാനുള്ള സ്ഥലത്ത് ലോഹ ഭാഗങ്ങൾ ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ രക്ഷാപ്രവർത്തനം എളുപ്പമാകും.

യന്ത്രങ്ങൾക്ക് ഉണ്ടായ തകരാർ രക്ഷാപ്രവർത്തനത്തെ പല തവണ ബാധിച്ചിരുന്നു. 88 സെൻറിമീറ്റർ വ്യാസമുള്ള 9 പൈപ്പുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്താണു മുന്നോട്ടുനീക്കുന്നത്. തൊഴിലാളികളിലേക്കെത്താൻ ആകെ 10 പൈപ്പുകളാണ് വേണ്ടത്. പൈപ്പുകളിലൂടെ അവശിഷ്ടങ്ങൾക്കപ്പുറമെത്തിയ ശേഷം സ്ട്രെച്ചറിൽ കിടത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണു ലക്ഷ്യം.

തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസിലേക്കും മാറ്റും. 41 തൊഴിലാളികളാണ് കഴിഞ്ഞ 13 ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.

Top