അമേരിക്കൻ സാമ്പത്തിക രംഗത്തെ ആശങ്കയിലാക്കി സിലിക്കൺ വാലി ബാങ്ക് തകർച്ച

2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ തകർച്ച; ആഗോള വിപണിയെ തകിടം മറിച്ച തിരിച്ചടി; യുഎസിലെ സ്റ്റാർട്ടപ്പ് കേന്ദ്രീകൃത വായ്പാ ദാതാവായ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് നിക്ഷേപകർ. കാലിഫോർണിയയിലെ സാന്റാ ക്ലാര ആസ്ഥാനമായി പ്രവർത്തിക്കുന്ന സിലിക്കൺ വാലി ബാങ്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നാണ്. ടെക് സ്റ്റാർട്ടപ്പുകളിലെ മാന്ദ്യത്തിന് പുറമെ പ്രതീക്ഷിച്ചതിലും അധികമായി നിക്ഷേപങ്ങൾ പിൻവലിച്ചതുമാണ് ബാങ്കിന് വലിയ തിരിച്ചടിയായത്. 42 ബില്യൺ ഡോളർ ഒരൊറ്റ ദിവസം പിൻവലിക്കപ്പെട്ടുവെന്നാണ് കണക്ക്.

കാലിഫോർണിയയിലെ ബാങ്ക് റെഗുലേറ്ററായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ആന്റ് ഇന്നൊവേഷൻ (എഫ്ഡിഐസി), വെള്ളിയാഴ്ച ബാങ്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ബാങ്ക് ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവനുസരിച്ച് മാർച്ച് ഒൻപതിന് വ്യാപാരം അവസാനിപ്പിച്ചപ്പോൾ, ബാങ്കിന് 958 മില്യൺ ഡോളറിന്റെ നെഗറ്റീവ് ക്യാഷ് ബാലൻസ് ഉണ്ടെന്നാണ് കണക്ക്. പുതിയ സംരംഭങ്ങളെ ആശ്രയിക്കുന്നത് കൊണ്ട് തന്നെ അവരുടെ തകർച്ച ബാങ്കിനെ സാരമായി ബാധിക്കും. അത്തരത്തിൽ തകർച്ച നേരിട്ട സംരംഭകർ എസ്‌വിബിയിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. എസ്‌വിബിയുടെ തകർച്ചയോടെ പരമ്പരാഗത ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ, വെൽസ് ഫാർഗോ എന്നിവയുടെയും മൂല്യം അഞ്ച് ശതമാനം ഇടിഞ്ഞു. 2007-2008ലെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമാണ് യുഎസിലെ സാഹചര്യം.

Top