ഗാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഏഴ് സൈനികര്‍ ഉള്‍പ്പെടെ 53 പേര്‍ മരിച്ചു. ടീസ്റ്റ നദീതടത്തില്‍ നിന്ന് 27 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ 142 പേര്‍ക്കായി ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. വടക്കന്‍ സിക്കിമിലേക്കുള്ള ആശയവിനിമയം പൂര്‍ണമായും തടസപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
25000 ത്തോളം ആളുകളാണ് പ്രളയ ദുരിതം അനുഭവിക്കുന്നത്. വിവിധ ഭാഗങ്ങളിലായി 13 പാലങ്ങള്‍ ഒലിച്ചു പോയി. 2413 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായാണ് ഔദ്യോഗിക വിവരം. 6,875 പേരെ ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍ച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 22 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചുങ്താങ്ങില്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തിയിട്ടുണ്ട്. സിക്കിമില്‍ ദുരന്തമുണ്ടായ മേഖലകളില്‍ മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.
വടക്കന്‍ സിക്കിമിലെ സാക്കോ ചോ തടാക തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തടാകത്തില്‍ നിന്ന് വെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.സിക്കിമിലെ സ്‌കൂളുകളും കോളജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.