സിക്ക വൈറസ്; പ്രതിരോധം ശക്തിപ്പെടുത്തും, ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ജില്ല മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗം വിളിച്ചു. സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. നിലവിലെ സ്ഥിതി വിലയിരുത്താന്‍ ഇന്ന് രാവിലെ 10 ന് ഓണ്‍ലൈനായി ഡി.എം.ഒമാരുടെ യോഗം ചേരും.

സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനം അയച്ച 19 സാമ്പിളുകളില്‍ 13ഉം പോസീറ്റീവാണെന്നാണ് സൂചന. തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സ തേടിയവരില്‍ ഡെങ്കിപ്പനിയുടെയും ചിക്കന്‍ഗുനിയുടെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പരിശോധനയില്‍ ഇവ രണ്ടുമല്ലെന്ന് തെളിഞ്ഞതോടെയാണ് സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചത്.

അതേസമയം, കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി കഴിഞ്ഞു. വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Top