ഏറെ ജനപ്രീതിയാർജിച്ച ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്‌സാപ്പിന്റെ പുതിയ മാറ്റങ്ങൾ വിവാദമായിരിക്കെ ആപ്പിളിന്റെ ആപ്പ് സ്റ്റോർ ചാർട്ടിലെ ആദ്യ മൂന്ന് സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് സിഗ്‌നൽ. ‘സിഗ്നല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ’ എന്ന വ്യവസായി ഇലോണ്‍ മസ്‌കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നല്‍ ആപ്പിനു ആവശ്യക്കാരേറിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നല്‍. 2014 ലാണ് സിഗ്നല്‍ പ്രവര്‍ത്തനമാരംഭിച്ചത്. വാട്‌സാപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്‌സി മര്‍ലിന്‍സ്‌പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് സിഗ്നലിന് വേണ്ടി സിഗ്നല്‍ ഫൗണ്ടേഷന് തുടക്കമിട്ടത്.
വാട്‌സാപ്പ്, ടെലഗ്രാം പോലെ രണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗ്രൂപ്പുകള്‍ തമ്മിലും ആശയവിനിമയം നടത്താന്‍ ഈ ആപ്പിലൂടെ സാധിക്കും. വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ്, ഐഓഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്. വാട്‌സാപ്പിലെ പോലെ തന്നെ ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍, ജിഫുകള്‍ പോലുള്ളവ കൈമാറാനുള്ള സൗകര്യവും സിഗ്നൽ നൽകുന്നുണ്ട്. ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ഈ സേവനത്തില്‍ ‘എന്റ് റ്റു എന്റ്’ എന്‍ക്രിപ്ഷന്‍ സംരക്ഷണവുമുണ്ട്. സന്ദേശം അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും സിഗ്നല്‍ ആപ്പ് ഉണ്ടെങ്കിൽ ഫോണിലെ ഡിഫോള്‍ട്ട് എസ്എംഎസ്, എംഎംഎസ് ആപ്ലിക്കേഷനായും ഇതിനെ ഉപയോഗിക്കാം. മൊബൈല്‍ നമ്പര്‍ മാത്രമല്ല, ലാന്റ് ലൈന്‍ നമ്പര്‍, വോയ്‌സ് ഓവര്‍ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാന്‍ സിഗ്നലില്‍ സാധിക്കും. ഒരു നമ്പര്‍ ഉപയോഗിച്ച് ഒരു ഫോണില്‍ മാത്രമാണ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുക. ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഉക്രേനിയന്‍, ഉറുദു, വിയറ്റ്നാമീസ് ഭാഷകള്‍ സിഗ്‌നലില്‍ ഇപ്പോള്‍ ലഭ്യമാണ്.
കൂടാതെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിഗ്നല്‍ തയ്യാറാക്കിയിരിക്കുന്നത്. ആപ്പില്‍ ജനവിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ അത് കമ്പനിയ്ക്ക് പുറത്തുള്ളവര്‍ക്ക് പരിശോധിക്കാനും തിരിച്ചറിയാനും സാധിക്കും. ടെലിഗ്രാം മെസേജിങ് ആപ്ലിക്കേഷനും ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയറാണുള്ളത്.