കൈപ്പത്തി വേണ്ടെന്ന് മാണി സി കാപ്പന്‍; പാലാ സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകുന്നു

കോട്ടയം:കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കില്ലെന്ന് മാണി സി കാപ്പന്‍. ഏത് മുന്നണിയിലായാലും പാലായില്‍ തന്നെ മത്സരിക്കുമെന്ന് കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. മാണി സി കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം. മുന്നണി മാറ്റത്തിന് അദ്ദേഹം തയ്യാറായാല്‍ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാമെന്ന് മുല്ലപ്പള്ളി പറഞ്ഞതിന് പിന്നാലെയാണ് കാപ്പന്‍ നിലപാട് വ്യക്തമാക്കിയത്.

ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന്‍ ഉറച്ചു നിന്നു. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും രംഗത്തെത്തി. വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പന്‍ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

 

Top