‘മിണ്ടി പോകരുത്, അതല്ലെങ്കില്‍ ഞാന്‍ എല്ലാം വെളിപ്പെടുത്തും’ ഉദ്ധവ് താക്കറെക്ക് നാരായണ്‍ റാണെയുടെ മുന്നറിയിപ്പ്

സാംഗ്ലി: ‘മിണ്ടി പോകരുത്. അതല്ലെങ്കില്‍ ഞാന്‍ എല്ലാം വെളിപ്പെടുത്തും. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായിക്കോളൂ’, ഉദ്ദവ് താക്കറെയ്ക്കുള്ള മുന്നറിയിപ്പുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ.

ബാല്‍ താക്കറെയെ നിരന്തരമായി താന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന ഉദ്ധവ് താക്കറെയുടെ വിമര്‍ശനത്തിനെതിരെയാണ് റാണെ തുറന്നടിച്ചത്.

‘ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടിട്ടുള്ളതാണ് ഉദ്ധവ് താക്കറെയും കുടുംബവും എങ്ങനെയൊക്കെയാണ് ബാല സാഹിബിനെ ഉപദ്രവിച്ചിട്ടുള്ളതെന്ന്. ഉദ്ദവ് എനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ നിര്‍ത്തി വായ അടച്ചില്ലെങ്കില്‍, ഞാന്‍ പലതും തുറന്നുപറയും’, സാംഗ്ലിയില്‍ മാധ്യമങ്ങളോട് റാണെ പറഞ്ഞു.

‘ബാല സാഹിബ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എനിക്കിങ്ങനെയൊന്നും വരില്ലായിരുന്നു. ബാല സാഹിബിന്റെ മാതോശ്രീ എന്ന വീട്ടില്‍ നടന്ന എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ സാക്ഷിയാണ്. അതെല്ലാം ഞാന്‍ തുറന്നുപറയും’ എനിക്കെതിരായ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് ഞാന്‍ നേരത്തെയും പറഞ്ഞിട്ടുള്ളതാണെന്നും റാണെ വ്യക്തമാക്കി.

മഹാരാഷ്ട്രാ വിധാന്‍ സഭയില്‍ മുഖ്യപ്രതിപക്ഷ നേതാവ് കൂടിയായിരുന്ന നാരായണ്‍ റാണെ 2005ലാണ് ശിവസേനയില്‍ നിന്നും ഉടക്കി കാണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

പിന്നീട് കഴിഞ്ഞ സെപ്തംബറില്‍ കോണ്‍ഗ്രസ്സ് വിട്ട് എന്‍ഡിഎയുടെ പിന്തുണയോടെ മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

Top