ഷുഹൈബ് വധം ; കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന കത്ത് മുഖ്യമന്ത്രിക്ക് നല്‍കി

shuhaib murder

തിരുവനന്തപുരം: ഷൂഹൈബ് കൊലപാതകത്തിന്റെ അന്വേഷണം സി ബി ഐയെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഐബിന്റെ ഉമ്മയുടെയും, വാപ്പയുടെയും നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി.

സി പി എമ്മിന്റെ ഉന്നത തലങ്ങളില്‍ നടന്ന വന്‍ ഗൂഢാലോചനയുടെ ഫലമാണ് ഈ കൊലപാതകമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ മകനും, യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയുമായ ഷൂഹൈബിനോട് സി പി എമ്മിനുള്ള രാഷ്ട്രീയ വിരോധവും തീരാത്ത കുടിപ്പകയും, അസഹിഷ്ണതയുമാണ് കൊലപാതകത്തിന് കാരണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും അവര്‍ കത്തില്‍ പറയുന്നു.

കൊലപാതകം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് സി പി എമ്മിന്റെ ഇടപെടല്‍ കാരണമാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്തുന്നതിനോ മുഴുവന്‍ പ്രതികളെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പോലീസിന് കഴിഞ്ഞിട്ടില്ല. കേസന്വേഷണത്തിനെ അട്ടമറിക്കുന്നതിനാണ് ഭരണത്തിലിരിക്കുന്ന സി പി എം ശ്രമിക്കുന്നത്.

പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് അവകാശപ്പെടുന്ന രജ്ഞിത്ത് രാജ്, ആകാശ് എന്നീ സി പി എം പ്രവര്‍ത്തകരെ സി പി എം നേതാക്കള്‍ തന്നെ പോലീസില്‍ ഹാജരാക്കിയതാണെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചത് സി പി എമ്മുമായി പ്രതികള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും, സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ബന്ധം സ്വതന്ത്രമായ കേസന്വേഷണത്തിന് തടസമാകും.

കേസന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയില്‍ പോലീസ് സേനയിലെ ഒരു വിഭാഗം തന്നെ കേസ് വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതായി ജില്ലാ പോലീസ് മേധാവി ഉന്നത പോലീസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അവധിയിലും പോയി. സി പി എം കേന്ദ്രങ്ങളില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നത് കൊണ്ടാണ് പോലീസിന് അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ ഇരിക്കുന്നത്.

സി പി എം നേതൃത്വത്തിന്റെയും, ഭീകര സംഘത്തിന്റെയും ഭീഷണി മൂലവും, സി പിഎമ്മിലെ ഉന്നതരുടെ ഇടപെടല്‍ മൂലവും കേരള പോലീസിന് ഈ കേസ് ഫലപ്രദമായി അന്വേഷിക്കാനോ, സംഭവത്തില്‍ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാനോ സാധിക്കുകയില്ലെന്ന് തങ്ങള്‍ ന്യായമായും വിശ്വസിക്കുന്നുവെന്ന് അവര്‍ കത്തില്‍ വ്യക്തമാക്കുന്നു.

Top