ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണ്; വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി

നേപ്പാള്‍: യഥാര്‍ഥ അയോധ്യ നേപ്പാളിലാണെന്നും ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി. പ്രധാനമന്ത്രിയുടെ വസതിയില്‍ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുമ്പോളായിരുന്നു ശര്‍മ ഓലിയുടെ പ്രസ്താവനയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐറിപ്പോര്‍ട്ട് ചെയ്തു.

സാംസ്‌കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു. ശാസ്ത്ര രംഗത്ത് നേപ്പാള്‍ നല്‍കിയ സംഭാവനകളെ വിലകുറച്ചാണ് കാണുന്നത്. ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് അയോധ്യ. കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. വസ്തുതകളിലും സംസ്‌കാരത്തിലും കടന്നുകയറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്ത് നേപ്പാള്‍ പുതിയ ഭൂപടം തയാറാക്കിയത് വിവാദമായിരുന്നു. കാലാപാനി, ലിംപിയാധുര, ലിപൂലേക് എന്നീ പ്രദേശങ്ങളെയാണ് നേപ്പാള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്. നേപ്പാളില്‍ കോവിഡ് പടരാന്‍ കാരണം ഇന്ത്യയാണെന്നും ഇന്ത്യയിലെ വൈറസാണ് ചൈനയുടേതിനേക്കാള്‍ ഭീകരമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.

Top